മഴക്കാടുകളിൽ മാത്രം കാണുന്ന മലമുഴക്കി വേഴാമ്പലാണ് ഇന്ന് ഒരു അപ്രതീഷ അതിഥിയായി കോന്നി വെള്ളാപാറയിലെ പൗർണമി വീട്ടിൽ പറന്നിറങ്ങിയത്. പൊതുവെ താഴ്ന്ന് പറക്കാത്ത വേഴാമ്പലാണ് പക്ഷി സ്നേഹികളുടെ കുടുംബത്തിന് അത്യപൂർവ കാഴ്ച സമ്മാനിച്ചത്.
വീട്ട് മുറ്റത്ത് പതിവില്ലാതെ അതിഥിയായി എത്തിയ കേരളത്തിന്റെ സംസ്ഥാന പക്ഷി വിശ്രമിക്കാനായി തിരഞ്ഞെടുത്തത് മുറ്റത്തെ മരച്ചില്ലകളല്ല, പക്ഷിസ്നേഹിയായ വിനോദിന്റ ഭാര്യ ലക്ഷ്മിയുടെ സ്കൂട്ടറാണ്. ഏറെ നേരം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് മുകളിൽ വിശ്രമിച്ചും, വിനോദിന്റെ സ്കൂൾ വിദ്യാർത്ഥിനിയായ നിവേദ്യയ്ക്ക് ഒരു ഫോട്ടോ എടുക്കാനവസരവും നൽകിയാണ് വേഴമ്പൽ മടങ്ങിയത്.
എസ്.എൻ. പബ്ലിക് സ്കൂളിലെ തന്റെ സഹപാഠികൾക്ക് താൻ മൊബൈലിൽ പകർത്തിയ അത്യപൂർവ്വ അതിഥിയുടെ ചിത്രം ഷെയർ ചെയ്യുന്ന തിരക്കിലാണ് നിവേദ്യ. കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ.
വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവ കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.
മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നു. ആയുസ്സ് ഏകദേശം 50 വർഷമാണ്. നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിൽ മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകർഷിക്കും.