വാക്‌സിനുകളുടെ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

September 3, 2021
235
Views

കൊച്ചി: കോവിഡ് വാക്സിന്‍ ഡോസുകളുടെ ഇടവേളയുടെ കാര്യത്തില്‍ ഇളവു നല്‍കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ . വാക്‌സിന്‍ ഡോസുകള്‍ തമ്മില്‍ ഇളവ് നല്‍കണമെന്ന് കിറ്റക്സ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

രാജ്യത്ത് കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ശാസ്ത്രീയ പഠനങ്ങളുടേയും വിദഗ്ധ അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ്. രാജ്യത്തിനകത്ത് ആ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

വിദേശത്തേക്ക് അടിയന്തരമായി പോകേണ്ടവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാന്‍ സാധിക്കുക. രാജ്യത്തിനകത്തുള്ള തൊഴില്‍ മേഖലകളില്‍ അടക്കമുള്ളവര്‍ക്ക് ഇതില്‍ യാതൊരു ഇളവും നല്‍കാന്‍ കഴിയില്ല . സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി വാക്സിന്‍ വാങ്ങുന്നവര്‍ക്ക് ഇടവേളയുടെ കാര്യത്തില്‍ സ്വതന്ത്ര്യമായി തീരുമാനമെടുക്കാനുള്ള അവകാശം അനുവദിച്ച്‌ കൂടെ എന്നതായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതില്‍ ഹൈക്കോടതി കേന്ദ്രത്തോട് നിലാപാട് ചോദിച്ചിരുന്നു .

അതെ സമയം കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു. കോവിഷീല്‍ഡ് നിര്‍മാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കല്‍ രേഖകള്‍ പ്രകാരം 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിന്‍ എടുക്കാമെന്നാണ് വ്യക്തമാക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത് .

വിദേശത്തേക്ക് ചികിത്സക്കായി പോകുന്നവര്‍ക്കും വിദേശികള്‍ക്കും കേന്ദ്രം ഇളവ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്തിനകത്ത് ജോലി ചെയ്യുന്നവരുടെ കാര്യത്തിലും വിദേശത്തേക്ക് പോകാത്ത പൗരന്മാരുടെ കാര്യത്തിലും ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് .

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *