തൊടുപുഴ: പ്രവചനാതീതമായ കാലാവസ്ഥയെ അതിജീവിക്കാൻ കർഷകന് തുണയായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കൃഷി ഇൻഷുറൻസ് പദ്ധതികൾ. കേന്ദ്രസർക്കാരിന്റെ ഖാരിഫ് കാലത്തേക്കുള്ള ഇൻഷുറൻസിന്റെ വിജ്ഞാപനം കഴിഞ്ഞ മാസം ഇറങ്ങി. ജൂലൈ 31 ആണ് അവസാന തീയതി.
സംസ്ഥാനത്ത് ഏതാനും കുറച്ച് വർഷങ്ങളായി കാർഷിക മേഖലയിൽ വ്യാപക നാശമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും ഇടുക്കി ജില്ലയിലെ വിവിധ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ആവർത്തിച്ച് പലപ്പോഴും ഉണ്ടാകുന്നത്. കൃഷി രീതികൾ കൂടുതൽ പഠിക്കുന്നതോടൊപ്പം ഇൻഷുറൻസ് പദ്ധതി കൂടി അറിഞ്ഞില്ലെങ്കിൽ നഷ്ടക്കണക്ക് കൂട്ടേണ്ടിവരും.
കടം വാങ്ങിയും സ്വർണ്ണം പണയപ്പെടുത്തിയുമാണ് പലപ്പോഴും കർഷകർ കൃഷിയിറക്കുക. ഇത് അപ്രതീക്ഷിതമായി വീശിയടിക്കുന്ന കാറ്റിലും ശക്തമായ മഴയിലും തകരുന്ന കാഴ്ച ജില്ലയിൽ പതിവായി മാറിയിരിക്കുകയാണ്. ഇതിന് സംരക്ഷണമൊരുക്കുകയും കർഷകർക്ക് സഹായകമാവുകയുമാണ് ഇൻഷുറൻസ് പദ്ധതികൾ ചെയ്യുന്നത്. കനത്തമഴയും കൊവിഡും മൂലം സാമ്പത്തിക ബാധ്യതയെ തുടർന്ന് നട്ടം തിരിയുകയാണ് ജില്ലയിലെ കർഷകർ. ഇത്തരത്തിലുള്ളവരെ സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കൃഷി ഇൻഷുറൻസ്.
ജില്ലയിൽ പ്രധാനമായും ഏലം കർഷകരെയാണ് ഇൻഷുറൻസ് പദ്ധതി ലക്ഷ്യം വെക്കുന്നത്. വിവിധ വിളകളുടെ കാലാവധി അനുസരിച്ചാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ).
പിഎംഎഫ്ബിവൈ പ്രകാരം ജില്ലയിലെ കർഷകർക്ക് വാഴ, കപ്പ എന്നിവയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
കപ്പ
കേന്ദ്രസർക്കാർ പദ്ധതിയിൽ ഒരു ഹെക്ടറിന് 1,25,000 രൂപ വരെ ഇൻഷുറൻസ് കിട്ടും. 3% (3750 രൂപ) ആണ് പ്രീമിയം തുക.
വാഴ
വാഴ ഏതിനമായാലും ഹെക്ടറിന് 3 ലക്ഷം രൂപ വരെ ഇൻഷുറൻസ് പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം കിട്ടും. 9000 രൂപയാണ് പ്രീമിയം. ഇടക്കാല നഷ്ടത്തിന് മാത്രമാണ് പരിഹാരം ലഭിക്കുക. നഷ്ടം സംഭവിച്ചാൽ 3 ദിവസത്തിനകം അധികൃതരെ അറിയിക്കണം. പ്രകൃതിക്ഷോഭം നടന്ന പ്രദേശമെന്ന സർക്കാർ വിജ്ഞാപനം വന്നാൽ നഷ്ടം സംഭവിച്ചില്ലെങ്കിലും തുക ലഭിക്കും. വാഴയുടെ പ്രായവും ചെലവും കണക്കാക്കിയാണ് തുക നിശ്ചയിക്കുക. കൃഷിഭൂമിക്കു പരിധിയില്ല.
നഷ്ടപരിഹാര നിർണയം-
വാഴയ്ക്കും മരച്ചീനിക്കും ഇടിമിന്നൽ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ആലിപ്പഴമഴ, മേഘവിസ്ഫോടനം എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തിനാണ് പരിഹാരം കിട്ടുന്നത്.
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി
കേന്ദ്രത്തിന്റെ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസും ജില്ലയിലെ കർഷകർക്ക് ലഭ്യമാണ്. നെല്ല്, കുരുമുളക്, ഇഞ്ചി, കരിമ്പ്, ഏലം, മഞ്ഞൾ, പൈനാപ്പിൾ, വാഴ, ജാതി, കൊക്കോ, പച്ചക്കറി വിളകൾ (പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നിവയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. നെല്ലിന് 80,000 രൂപ, കുരുമുളക് 50,000, ഇഞ്ചി 1 ലക്ഷം, കരിമ്പ്, മഞ്ഞൾ, പൈനാപ്പിൾ 60,000 വീതം, ഏലം 45,000, വാഴ 1,75,000, ജാതി 55,000, കൊക്കോ 60,000, പച്ചക്കറി വിളകൾ 40,000 എന്നിങ്ങനെയാണ് ഹെക്ടറിന് ഇൻഷുറൻസ് തുക ലഭിക്കുക. നെല്ലിന് 2 ശതമാനവും ബാക്കിയുള്ള ഇനങ്ങൾക്ക് 5 ശതമാനവുമാണ് കർഷകർ അടയ്‌ക്കേണ്ട പ്രീമിയം.
നഷ്ട പരിഹാര നിർണയം
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തിയായ കാറ്റ് (വാഴ, ജാതി, കുരുമുളക്, ഏലം, കൊക്കോ എന്നിവയ്ക്കു മാത്രം) എന്നിവ മൂലമുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ വളർച്ചാഘട്ടത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാര നിർണയം
ചേരേണ്ട രീതി
വായ്പയെടുക്കാത്ത കർഷകർ
എസ്ബി അക്കൗണ്ടുള്ള ബാങ്ക് ബ്രാഞ്ച്/ പ്രാഥമിക സഹകരണ സംഘങ്ങൾ/ അംഗീകൃത ബ്രോക്കിങ് സ്ഥാപനങ്ങൾ/ അക്ഷയ കേന്ദ്രങ്ങൾ/ ഡിജിറ്റൽ സേവാ കേന്ദ്ര/ മൈക്രോ ഇൻഷുറൻസ് ഏജന്റ് വഴിയോ നേരിട്ട് പദ്ധതി നിർവഹണ ഏജൻസിക്കോ നിശ്ചിത തീയതിക്കുള്ളിൽ പൂരിപ്പിച്ച അപേക്ഷയും പ്രീമിയം തുകയും മറ്റ് അനുബന്ധ രേഖകളും നൽകി പദ്ധതിയിൽ ചേരാം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്ക്(ആദ്യ പേജ്), ആധാർ കാർഡ്, നികുതി/ പാട്ടച്ചീട്ട് എന്നിവയുടെ കോപ്പി കരുതണം. www.pmfby.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായും അപേക്ഷിക്കാം.
വായ്പയെടുത്ത കർഷകർ
പ്രസ്തുത വിളകൾക്ക് വായ്പാ പരിധി അനുവദിച്ചിട്ടുള്ള എല്ലാ കർഷകരെയും അതത് ബാങ്കുകളാണ് പദ്ധതിയിൽ ചേർക്കേണ്ടത്. കർഷകർ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക- 9995681025, 9037138382
ടോൾ ഫ്രീ നമ്പർ: 1800 425 7064