മഹാരാഷ്ട്രയില്‍ മണ്ണിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു ; 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

July 23, 2021
158
Views

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേരെ രക്ഷപ്പെടുത്തി. റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.

മേഖലയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഗ്രാമം ഒറ്റപ്പെട്ടു പോയതായാണ് റിപ്പോര്‍ട്ട്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതും ഉരുള്‍പൊട്ടലില്‍ നശിച്ചതും ഗ്രാമത്തിലേക്ക് എത്തിച്ചേരുക ദുഷ്‌കരമാക്കിയതായി ജില്ലാ കളക്ടര്‍ നിധി ചൗധരി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. മഹാഡില്‍ കുടുങ്ങിയ ഗ്രാമീണരെ രക്ഷപ്പെടുത്തുന്നതിനായി സൈന്യത്തിന്റെ സഹായം തേടിയതായും മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സാവിത്രി നദിയും കൊന്യാ നദിയും അപകടകരമായ രീതിയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. പ്രളയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ 10 സംസ്ഥാന ഹൈവേകള്‍, 29 ജില്ലാ ഹൈവേകള്‍, 18 ഗ്രാമീണ റോഡുകള്‍ എന്നിവ മുങ്ങിയിരിക്കുകയാണ്. അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *