വീണ്ടും പ്രളയത്തിലേക്ക്? കേരളം സുരക്ഷിതമല്ലെന്ന് കാലാവസ്ഥാ പഠനം

July 16, 2021
165
Views

കോഴിക്കോട്: കേരളം വീണ്ടും പ്രളയക്കെടുതിയിലേക്കെന്ന സൂചന നല്‍കി കാലാവസ്ഥാ പഠനം. പ്രളയത്തിന്റെ കാര്യത്തില്‍ കേരളം സുരക്ഷിതമല്ലെന്നും പഠനം വ്യക്തമാക്കി. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്‌ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ച്‌ (കുസാറ്റ് റഡാര്‍ കേന്ദ്രം) ഡയറക്ടര്‍ ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ റഡാര്‍ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ.പി വിജയകുമാര്‍, കെ. മോഹന്‍കുമാര്‍, കുസാറ്റിലെ എ. വി ശ്രീനാഥ്, യു. എന്‍ ആതിര, ബി. ചക്രപാണി, യു.എസിലെ മിയാമി സര്‍വകലാശാലയിലെ ബ്രയാന്‍. ഇ മേപ്‌സ്, പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്റിയറോളജിയിലെ എ.കെ ഷായ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ടി.എന്‍ നിയാസ്, ഒ. പി ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.

പഠന റിപ്പോര്‍ട്ട് പ്രമുഖ ശാസ്ത്ര ജേണലായ വെതര്‍ ആന്റ് ക്ലൈമറ്റ് എക്‌സ്ട്രീംസില്‍ പ്രസിദ്ധീകരിച്ചു. വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്. 2018 ല്‍ താരതമ്യേന അധികം വേനല്‍ മഴ ലഭിച്ചു. മെയ് 28 മുതല്‍ ശക്തമായ കാലവര്‍ഷവും ആരംഭിച്ചു. ജൂലൈയില്‍ തന്നെ കേരളത്തില്‍ പ്രളയസമാന സാഹചര്യം ഉടലെടുക്കാന്‍ ഇത് കാരണമായി. എന്നാല്‍ 2019 ല്‍ കാലവര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ 8 നാണ് കേരളത്തിലെത്തിയത്. ജൂണിലും ജൂലൈയിലും പൊതുവെ ദുര്‍ബലമായി മണ്‍സൂണ്‍ തുടര്‍ന്നു. ജൂലൈ അവസാനിക്കുമ്ബോള്‍ സീസണിലെ ശരാശരിയില്‍ താഴെ മഴയായിരുന്നു 2019 ല്‍ രേഖപ്പെടുത്തിയത്. എന്നിട്ടും ഓഗസ്റ്റില്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ 2019 ല്‍ പ്രളയമുണ്ടായി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *