ആരാധനാലയങ്ങൾ, സിനിമ ഷൂട്ടിംഗ്, കടകൾ എന്നിവയ്ക്ക് അനുമതി; നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു

July 17, 2021
200
Views

തിരുവനന്തപുരം: ആരാധനാലായങ്ങൾ തുറക്കുന്നത് അടക്കമുള്ളതിൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരം പ്രഖ്യാപനം നടത്തിയത്. നിലവിൽ കട തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ അനുമതി നൽകും. ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ, ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം.

വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളുടെ ചുമതല ഉള്ളവർ എണ്ണം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണം. ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് എങ്കിലും വാക്‌സിൻ എടുത്തിരിക്കണം.

എ, ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്‌സിൻ എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി ഹെയർ സ്റ്റൈലിങ്ങിനായി തുറക്കാം. സീരിയൽ ഷൂട്ടിങ് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകും. ഒരു ഡോസ് എങ്കിലും വാക്‌സിൻ എടുത്തവർക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതി. എഞ്ചിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചർച്ച ചെയ്യും.

ലോക്ക്ഡൗൺ വലിയ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിൻറെ തോത് പരിഗണിച്ച് ഇതിൽ സംസ്ഥാന സർക്കാർ ഇളവ് നൽകുന്നുണ്ട്. എന്നാൽ സംസ്ഥാനം നേരിടുന്ന അവസ്ഥയിൽ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചില മാറ്റങ്ങൾ പ്രഖ്യാപിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *