യുദ്ധത്തില്‍ യുക്രൈന്‍ പ്രസിഡന്റിനെ വീണ്ടും ആശങ്കയറിയിച്ച് നരേന്ദ്ര മോദി

March 7, 2022
110
Views

റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ വീണ്ടും ആശങ്കയറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. സമാധാനപരമായ പരിഹാരത്തിനൊപ്പം മാത്രമേ ഇന്ത്യ നില്‍ക്കുകയുള്ളൂവെന്നും മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും അദ്ദേഹം പിന്തുണ അറിയിച്ചു.

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേയും ഫോണില്‍ സംസാരിച്ചിരുന്നു. യുക്രൈനിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സൗകര്യമൊരുക്കിയതിന് സെലന്‍സ്‌കിയോട് മോദി നന്ദി പറഞ്ഞു.സുമിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ യുക്രൈന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണ മോദി അഭ്യര്‍ത്ഥിച്ചു. റഷ്യയുമായി നേരിട്ടുള്ള സംഭാഷണം തുടരുന്നതിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഫോണ്‍ വിളി 35 മിനിറ്റോളം നീണ്ടു.

അതേസമയം യുക്രൈനിലെ നാല് നഗരങ്ങളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്.

Article Categories:
India · Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *