തമിഴ്‌നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു; കോയമ്പത്തൂരില്‍ ഒരാള്‍ക്കു നിപ ബാധയുണ്ടായതായി ജില്ലാ കലക്ടര്‍

September 6, 2021
244
Views

ചെന്നൈ: തമിഴ്‌നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍
ഒരാള്‍ക്കു നിപ ബാധയുണ്ടായതായി ജില്ലാ കലക്ടര്‍ ഡോ. ജി.എസ്. സമീരന്‍ അറിയിച്ചു. എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും കലക്ടര്‍ പറഞ്ഞു. ശക്തമായ പനി ബാധിച്ച്‌ ആശുപത്രികളില്‍ എത്തുന്നവരെ കൃത്യമായി പരിശോധിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി. കേരളത്തില്‍ 12 വയസുകാരന്‍ നിപ ബാധിച്ചു മരിച്ചതിനു പിന്നാലെയാണ് തമിഴ്‌നാട്ടിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ കൊവിഡിനൊപ്പം നിപ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വാളയാര്‍ അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണം കൂടുതല്‍ ശക്തമാക്കിട്ടുണ്ട്. പരിശോധനയ്ക്ക് അതിര്‍ത്തിയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു.
 പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ലെന്നും ജില്ലാ കളക്ടര്‍ ജി എസ് സമീരന്‍ അറിയിച്ചു. അതിര്‍ത്തി കടക്കുന്ന വാഹനങ്ങളില്‍ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും കോയമ്ബത്തൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നിപ സമ്ബര്‍ക്ക പട്ടികയില്‍ കൂടുതല്‍പേരെ ചേര്‍ത്തു. 188 ആയിരുന്ന സമ്ബര്‍ക്ക പട്ടിക ഇപ്പോള്‍ 251 പേരായി. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 32പേരെയാണ്. ഇതില്‍ എട്ടുപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്.

ഇതിനിടെ നിപ സ്ഥിരീകരിച്ച പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നറിയാന്‍ പരിശോധന തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നിപ വൈറസിന്റെ ഉറവിടം വവ്വാലുകളാണോ എന്നറിയാന്‍ വവ്വാലുകളുടെ സ്രവം ശേഖരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിനായി ചാത്തമംഗലം പാഴൂരിലെത്തിയിട്ടുള്ളത്.

Article Categories:
Health · India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *