കോങ്ങാട്: നിരവധി ജില്ലകളിൽ വിവാഹ തട്ടിപ്പും സ്ത്രീപീഡനവും നടത്തിയ കേസിലെ പ്രതി പിടിയിൽ. ഒഡിഷ വാരപ്പട സാഹി വില്ലേജ് ചിക്കബലി കണ്ടമാൽ മുഹമ്മദ് സ്വാലിഹ് (34) ആണ് അറസ്റ്റിലായത്. കോങ്ങാട്ടിലെ യുവതിയെ രണ്ട് വർഷം മുമ്ബ് ഇയാൾ വിവാഹം കഴിച്ച് ഒരുമിച്ച് താമസിച്ചിരുന്നു.
അലനല്ലൂർ-മഞ്ചേരി റോഡിൽ വർക്ഷോപ്പിൽ ജോലി ചെയ്ത് വരുന്ന ഇയാൾ അലനല്ലൂരിലെ യുവതിയെയും വിവാഹം ചെയ്തിരുന്നു. പാലക്കാട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ വിവാഹ തട്ടിപ്പ് നടത്തിയതായി ഇയാൾക്കെതിരെ പരാതിയുണ്ട്. സ്വാലിഹ്, രാഹുൽ, വിഷ്ണു എന്നി പേരുകളിലാണ് യുവാവിനെ അറിയപ്പെട്ടിരുന്നത്.
പൊലീസിൽ പരാതി നൽകിയതായി അറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കോങ്ങാട് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് പലയിടങ്ങളിലും ഇയാൾ വിവാഹബന്ധത്തിന് ശ്രമിച്ചത്.