ഡൽഹി: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 വയസുകാരിയെ ഒന്നിലധികം തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ട്. ആദ്യത്തെ സംഭവം നടന്നത് 2019 ഏപ്രിലിലാണ്.
കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി 2019 മെയ് മാസത്തിൽ അൽവാറിലെ മലഖേര പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും എഫ്‌ഐആർ ഫയൽ ചെയ്യുന്നതിനോ നടപടിയെടുക്കുന്നതിനോ പോലീസ് പരാജയപ്പെട്ടു.
രണ്ട് വർഷത്തിനിടെ നിരവധി തവണയാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്താണ് പീഡനം നടത്തിയിരുന്നത്.
2021 ജൂൺ 25 ന് ഗൗതം സൈനി എന്നയാൾ പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ വീഡിയോ അയയ്ക്കുകയും അത് അവളുടെ കുടുംബാംഗങ്ങൾക്ക് അയക്കേണ്ടെങ്കിൽ അയാളെ കാണാനും ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം സൈനി സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്തുവിട്ടു. തുടർന്ന് ജൂൺ 28ന് യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 ഏപ്രിലിൽ 20 വയസുകാരിയായ വിദ്യാർത്ഥി കോളേജിൽ പരീക്ഷ എഴുതാൻ പോയപ്പോഴാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.