ശബരിമല ശ്രീ ധര്‍മ്മശാസ്‌താവിന് മണ്ഡലപൂജയ്‌ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ 7. 00 മണിയ്ക്ക് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ തിരുമനസ്സ് ശബരിമല നടയ്‌ക്ക് സമര്‍പ്പിച്ചതാണ് 450 പവന്‍ തൂക്കംവരുന്ന തങ്കഅങ്കി
ശബരിമല ശ്രീ ധര്‍മ്മശാസ്‌താവിന് മണ്ഡലപൂജയ്‌ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ 7. 00 മണിയ്ക്ക് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ തിരുമനസ്സ് ശബരിമല നടയ്‌ക്ക് സമര്‍പ്പിച്ചതാണ് 450 പവന്‍ തൂക്കംവരുന്ന തങ്കഅങ്കി. ആറന്മുള ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ അഞ്ചു മണി മുതൽ ഭക്തജനങ്ങൾക്ക് ദര്‍ശനത്തിനായി തുറന്നുവയ്‌ക്കുന്ന തങ്കഅങ്കി 7.00 മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേനടയില്‍നിന്നും ശബരിമലയിലേക്കുള്ള പ്രയാണം
ആരംഭിക്കും. ആദ്യ ദിവസം ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി
ക്ഷേത്രത്തിലും രണ്ടാം ദിവസം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും മൂന്നാംദിവസം പെരുനാട് ശാസ്താക്ഷേത്രത്തിലും വിശ്രമിക്കുന്ന ഘോഷയാത്ര നാലാംദിവസം ഡിസംബർ 26 ഉച്ചയോടെ പമ്പയിൽ എത്തിച്ചേരും. പമ്പയില്‍നിന്നും ആഘോഷപൂര്‍വം മലകയറി ശരംകുത്തിയിലെത്തിചേരുന്ന തങ്ക അങ്കിയെ ആചാരപരമായി സ്വീകരിക്കും. തുടർന്ന് പതിനെട്ടാംപടി കയറി എത്തുന്ന തങ്കഅങ്കിയെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനക്കായി ഭഗവാന്റെ വിഗ്രഹത്തിൽ ചാർത്തും.41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് കൊണ്ട് തങ്കഅങ്കി ചാർത്തി ഉള്ള മണ്ഡലപൂജ ഡിസംബർ 27 ന് നടക്കും. മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ചു ശബരിമല നട അന്ന് അടയ്ക്കും. തുടർന്ന് മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30 ന് തിരുനട തുറക്കും. നാല് പതിറ്റാണ്ടിലേറയായി ശബരിമലക്ഷേത്രമാതൃകയിലുള്ള തങ്ക അങ്കി രഥം നിർമ്മിച്ചു അതിന്റെ സാരഥിയായിരുന്ന കോഴഞ്ചേരി കൊല്ലിരേത്ത് തങ്കപ്പനാചാരിയുടെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ മക്കളായ ബിജുകുമാറുമാണ് അനുകുമാറുമാണ് ഇത്തവണയും തങ്കഅങ്കി രഥം നിർമ്മിച്ചു അതിന്റെ സാരഥികളാകുന്നത്.




