ന്യൂഡല്‍ഹി: ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തില്‍ സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.
കങ്കണ പരാതി നല്‍കിയതിനു പിന്നാലെയാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദർ കൗറിനെതിരെ നടപടി.
സംഭവം നടന്നുവെന്ന ആരോപണമുണ്ടായതിനു പിന്നാലെ ഉദ്യോഗസ്ഥക്കെതിരെ സിഐഎസ്എഫ് നടപടിയെടുത്തു. സിഐഎസ്എഫ് ആസ്ഥാനത്തു ഉന്നതതല യോഗം ചേർന്നാണ് മൂന്ന് മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നു സിഐഎസ്എഫ് വ്യക്തമാക്കി. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ഡല്‍ഹി യാത്രക്കായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കങ്കണ റണാവത്തിന് മർദനമേറ്റത്. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സിഐഎസ്എഫിന്റെ വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്നാണ് പരാതി. സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുൻപ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ച താരം ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് അക്രമണമുണ്ടായത്.
സംഭവത്തിനു പിന്നാലെ താൻ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കങ്കണ വിഡിയോ പങ്കുവച്ചു. ‘താൻ സുരക്ഷിതയാണെന്നും പൂർണ്ണമായും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. ‘സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോള്‍, രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് എന്റെ മുഖത്ത് അടിച്ചു, അധിക്ഷേപവാക്കുകള്‍ പറയാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവർ കർഷക സമരത്തെ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബില്‍ വർധിച്ചുവരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ടെന്നും കങ്കണ പറഞ്ഞു