കാര്യവട്ടം ക്യാമ്ബസില്‍ കണ്ട അസ്ഥികൂടം പുരുഷന്റേത്

February 29, 2024
0
Views

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്ബസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു.

അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്നും തൂങ്ങി മരിച്ചതാണെന്നുമാണ് പൊലീസിന്റെ നിഗമനം.

ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടർ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ദ്ധരും പരിശോധനയ്‌ക്കായി ടാങ്കിനുള്ളില്‍ ഇറങ്ങിയിരുന്നു. ഇന്നലെയാണ് ക്യാമ്ബസിന്റെ ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്.

ക്യാമ്ബസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്റെ മാൻഹോള്‍ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. 20 അടി താഴ്ചയിലാണ് അസ്ഥികൂടം കിടന്നിരുന്നത്. അതുകൊണ്ടുതന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാൻ കഴിയാതെ അഗ്നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.

ടാങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ത്തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പരിശോധിക്കും. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് തീരുമാനം. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *