സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു

April 16, 2024
0
Views

കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്ബോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്. ഈണം നല്‍കിയ ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ…’ ആലപിച്ചത് പി. ലീല. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്.

ഇരുപതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.

1988-ലായിരുന്നു കെ.ജി. വിജയന്റെ വിയോഗം. യേശുദാസ് ആലപിച്ച്‌ കെ.ജി. ജയൻ ഈണമിട്ട മയില്‍പ്പീലി എന്ന കൃഷ്ണഭക്തിഗാന ആല്‍ബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. കോട്ടയം നാഗമ്ബടം കടമ്ബൂത്ര മഠത്തില്‍ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേല്‍ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കള്‍: ബിജു കെ.ജയൻ എന്നൊരു മകൻകൂടിയുണ്ട്.

2019-ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ല്‍ സംഗീതനാടക അക്കാദമി, 2013-ല്‍ ഹരിവരാസനം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *