തിരുവനന്തപുരം: സമരം തീർന്നെങ്കിലും ഡ്രൈവിങ് സ്കൂളുകാരെ വെട്ടിലാക്കി വീണ്ടും മോട്ടോർ വാഹനവകുപ്പ്. ടെസ്റ്റിന് അംഗീകൃത ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം ശനിയാഴ്ച മുതല്‍ നിര്‍ബന്ധമാക്കി ഗതാഗത കമീഷണര്‍ ഉത്തരവിറക്കി.
പഠിതാക്കളെ ടെസ്റ്റിന് എത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ രജിസ്റ്ററില്‍ ഒപ്പിടണമെന്നുമാണ് പുതിയ വ്യവസ്ഥ.
അംഗീകാരമുള്ള ഒരാളെ എത്തിച്ചശേഷം ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെ്‌സ്റ്റ് നടത്തുന്നത് തടയിടാന്‍ രജിസ്റ്ററുകള്‍ ഒത്തുനോക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. ക്രമക്കേട് കാട്ടുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. വഴിവിട്ട സഹായം ചെയ്യുന്നവരെ കുടുക്കാന്‍ സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഇൻസ്ട്രക്ടർ നിർദേശം ഇപ്പോള്‍ നടപ്പാക്കില്ലെന്നാണ് ഗതാഗതമന്ത്രി സി.ഐ.ടി.യുവിന് ഉറപ്പ് നല്‍കിയിരുന്നത്. അതേസമയം ചർച്ചയുടെ മിനുട്ട്സിലും ഉത്തരവിലും ഇൻസ്ട്രക്ടർ നിർദേശം അടിവരയിട്ടിട്ടുണ്ട്.