മുല്ലൂര്‍ ശാന്തകുമാരി വധക്കേസ്‌: അമ്മയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്കു വധശിക്ഷ

May 23, 2024
21
Views

തിരുവനന്തപുരം: മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്നു പ്രതികള്‍ക്കു വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്‌, സഹായി അല്‍ അമീന്‍ എന്നിവര്‍ക്കാണു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചത്‌.

സ്വര്‍ണം കവരുന്നതിനായി ശാന്തകുമാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചെന്ന കേസിലാണു ശിക്ഷ.
കേരളത്തില്‍ ആദ്യമായി ഒരു സ്‌ത്രീക്കു വധശിക്ഷ ലഭിക്കുന്നത്‌. അമ്മയ്‌ക്കും മകനും വധശിക്ഷ ലഭിക്കുന്ന കേസ്‌ എന്ന അപൂര്‍വതയുമുണ്ട്‌. കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരെന്ന്‌ നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്‌ജി എ.എം. ബഷീര്‍ നേരത്തെ കണ്ടെത്തിയിരുന്നു. പരേതനായ നാഗപ്പപ്പണിക്കരുടെ ഭാര്യയാണ്‌ ശാന്തകുമാരി.
2022 ജനുവരി 14നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഒറ്റയ്‌ക്കു താമസിക്കുകയായിരുന്ന ശാന്തകുമാരിയെ പ്രതികള്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍ വിളിച്ചുവരുത്തി ഷാള്‍ കൊണ്ട്‌ കഴുത്തു മുറുക്കിയ ശേഷം ചുറ്റിക കൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊന്ന്‌ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
മൃതദേഹം ആസ്‌ബസ്‌റ്റോസ്‌ മേല്‍ക്കൂരയ്‌ക്കും തട്ടിനും ഇടയില്‍ ഒളിപ്പിച്ച്‌ കോഴിക്കോട്ടേക്കു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പോലീസ്‌ കഴക്കൂട്ടത്ത്‌ വച്ച്‌ പിടികൂടുകയായിരുന്നു. ഫോര്‍ട്ട്‌ എ.സിയായിരുന്ന എസ്‌. ഷാജിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം എസ്‌.എച്ച്‌.ഒയായിരുന്ന പ്രജീഷ്‌ ശശി, എസ്‌ ഐമാരായ അജിത്‌ കുമാര്‍, കെ.എല്‍ സമ്ബത്ത്‌, ജി.വിനോദ്‌ എന്നിവരാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. സംഭവദിവസം രാവിലെ പത്തരയോടെ ശാന്തകുമാരിയെ പ്രതികള്‍ വീട്ടിലേക്ക്‌ വിളിച്ച്‌ വരുത്തി. സംസാരിച്ചു നില്‍ക്കേ ഷഫീഖും അല്‍ അമീനും പിന്നിലൂടെ എത്തി ഷാള്‍ ഉപയോഗിച്ച്‌ ശാന്തകുമാരിയുടെ കഴുത്തില്‍ മുറുക്കി. ശാന്തകുമാരി ഉടുത്തിരുന്ന സാരിയുടെ തുമ്ബ്‌ ശബ്‌ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തിരുകി. ഈ സമയം റഫീഖ ബീവി, ശാന്തകുമാരിയുടെ തലയിലും നെറുകയിലും ചുറ്റികകൊണ്ട്‌ ശക്‌തിയായി അടിച്ചു. ശാന്തകുമാരിയുടെ സ്വര്‍ണമാലയും രണ്ടു വളകളും കമ്മലും മോതിരവുമടക്കം ഏഴരപ്പവന്‍ കവര്‍ന്നു. ശാന്തകുമാരിയുടെ ശരീരമാകെ സാരി ചുറ്റി വലിച്ച്‌ തട്ടിന്‍ മുകളിലെത്തിച്ചു. തുടര്‍ന്ന്‌ താക്കോല്‍ വാതിലില്‍ തന്നെ വച്ച്‌ ഓട്ടോറിക്ഷയില്‍ വിഴിഞ്ഞത്തെത്തി. ആഭരണങ്ങളില്‍ കുറച്ചു ഭാഗം 45,000 രൂപയ്‌ക്ക് വിറ്റ ശേഷം രക്ഷപ്പെടുകയായിരുന്നു. വീട്ടുടമയുടെ മകന്‍ വൈകിട്ട്‌ ഇവിടെ വന്നപ്പോള്‍ വാതിലില്‍ താക്കോല്‍ കണ്ട്‌ വിളിച്ചു നോക്കിയിട്ടും അനക്കമില്ലാത്തതിനാല്‍ തുറന്ന്‌ നോക്കി. തട്ടിന്‌ മുകളില്‍ നിന്ന്‌ രക്‌തം വാര്‍ന്നു വീഴുന്നതും രണ്ട്‌ കാലുകളും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരെയും വിഴിഞ്ഞം പോലീസിനെയും അറിയിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ മൊബൈല്‍ നമ്ബര്‍ ശേഖരിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *