കൊട്ടിയം: കാല് വഴുതി കുളത്തില്‍ വീണ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരനും മരിച്ചു. മൈലാപ്പൂർ പുതുച്ചിറ അല്‍ഹംദുലില്ലായില്‍ അനീസ്- ഹയറുന്നിസ ദമ്ബതികളുടെ മക്കളായ ഫർസിൻ (12), സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം.
മരണമടഞ്ഞ കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി ഷോപ്പ് നടത്തിവരികയാണ്. ഇവിടെയെത്തിയ കുട്ടികള്‍ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാൻ കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ അഹിയാനെ രക്ഷിക്കാൻ ഫർസീനും കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.
സംഭവ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അല്‍പ്പ സമയത്തിന് ശേഷം അതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് ചെരിപ്പുകള്‍ കരയില്‍ കിടക്കുന്നതു കണ്ടു നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ അഹിയാനും മരണത്തിന് കീഴടങ്ങി. ഇരുവരും ചെറുപുഷ്പം സ്കൂളിലെ വിദ്യാർത്ഥികളാണ്.