സുരക്ഷിത ജലയാത്രയ്ക്കായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ മലപ്പുറം ജില്ലാ ഭരണകൂടം

March 16, 2024
0
Views

മലപ്പുറം ജില്ലയിലെ ജലയാത്രകള്‍ സുരക്ഷിതമാക്കാൻ പ്രത്യേക മാർഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ജില്ലാ ഭരണകൂടം.

മലപ്പുറം : മലപ്പുറം ജില്ലയിലെ ജലയാത്രകള്‍ സുരക്ഷിതമാക്കാൻ പ്രത്യേക മാർഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ജില്ലാ ഭരണകൂടം.

സുരക്ഷിതമല്ലാത്ത യാത്രായാനങ്ങളും അശ്രദ്ധയും മൂലവുമാണ് ബോട്ട് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നതെന്നും മനുഷ്യനിർമിതമായ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ മുൻകരുതല്‍ നടപടികള്‍ കൈക്കൊള്ളാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു.

ബോട്ട് അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ജലയാത്ര ഉറപ്പുവരുത്താനുമായി പ്രത്യേക മാർഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടും ബോട്ട് സുരക്ഷാ പരിശോധനക്കായി കമ്മിറ്റി രൂപീകരിച്ചുകൊണ്ടും ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല ഉപദേശക സമിതിയില്‍ ജില്ലാ പൊലീസ് മേധാവി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഫയർ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. കൂടാതെ സുരക്ഷിത ജലയാത്രയ്ക്കായി ആറംഗ ബോട്ട് സുരക്ഷാ പ്രാദേശിക പരിശോധനാ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. തഹസിർദാർ/ഡെപ്യൂട്ടി തഹസില്‍ദാർ (ദുരന്തനിവാരണ വിഭാഗം), സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ബന്ധപ്പെട്ട എസ്.എച്ച്‌.ഒ, അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ, പോർട്ട് കണ്‍സർവേറ്റർ, പൊന്നാനി/പോർട്ട് കണ്‍സർവേറ്റർ ചുമതലപ്പെടുത്തുന്ന വ്യക്തി, ഡി.ടി.പി.സി സെക്രട്ടറി നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥൻ എന്നിവരാണ് പ്രാദേശിക സുരക്ഷാ പരിശോധനാ കമ്മിറ്റിയിലെ അംഗങ്ങള്‍.

ബോട്ട് ഉടമസ്ഥൻ പാലിക്കേണ്ട നിർദേശങ്ങള്‍
1. രജിസ്‌ട്രേഷൻ-വാർഷിക സർവ്വേ സർട്ടിഫിക്കറ്റ് എന്നിവയുള്ള ബോട്ടുകള്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇവയുടെ കാലാവധി അവസാനിച്ചാല്‍ ബോട്ട് പ്രവർത്തിപ്പിക്കാൻ പാടില്ല.
2. സർവ്വേ-രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ബോട്ടില്‍ പ്രദർശിപ്പിക്കണം
3. സർവ്വേ സർട്ടിഫിക്കറ്റിലുള്ള മുഴുവൻ അഗ്നിശമന ഉപകരണങ്ങളും ബോട്ടിലുണ്ടെന്ന് ഉറപ്പാക്കണം
4. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടുകള്‍ സൂര്യാസ്തമയത്തിനു ശേഷം പ്രവർത്തിപ്പിക്കരുത്.
5. പേഴ്‌സണല്‍ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധി അവസാനിച്ചാല്‍ ബോട്ട് പ്രവർത്തിപ്പിക്കരുത്.
6. കാലാവസ്ഥ പ്രതികൂലമായാല്‍ ബോട്ട് പ്രവർത്തിപ്പിക്കരുത്.
7. യാത്രക്കാർക്ക് സുരക്ഷാസംബന്ധമായ ബോധവത്കരണം നടത്തണം.
8. എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് നല്‍കുകയും അവ ധരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം
9. അപ്പർ ഡെക്ക് അനുമതി ലഭിച്ച ബോട്ടുകളില്‍ മുകളിലത്തെ നിലയില്‍ അനുവദിനീയമായ യാത്രക്കാരെ മാത്രമേ കയറ്റുവാൻ അനുവദിക്കാവൂ. ബോട്ടില്‍ കൂടുതല്‍ ആള്‍ക്കാരെ കയറ്റരുത്.
10. ജീവൻ രക്ഷാ ഉപകരണങ്ങള്‍ ബോട്ടില്‍ സൂക്ഷിക്കണം. ഇവ പ്രവർത്തനക്ഷമതയുള്ളതും കാലാവധി തീരാത്തതുമാണെന്ന് ഉറപ്പാക്കണം
11. ബോട്ടിന് രൂപമാറ്റം വരുത്താൻ പാടില്ല.
12. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
13. ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം വ്യക്തമായി എഴുതി പ്രദർശിപ്പിക്കണം.
14. ജീവൻ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട രീതി വിശദമാക്കുന്ന ചിത്രങ്ങളോടുകൂടിയ ബോർഡുകള്‍ ബോട്ടില്‍ പ്രദർശിപ്പിക്കണം.
15. എമർജൻസി സർവീസുകളുടെ നമ്ബറുകള്‍ ബോട്ടില്‍ പ്രദർശിപ്പിക്കേണ്ടതാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *