വയനാട്ടില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും

February 18, 2024
5
Views

വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു.

വയനാട് : വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു.

വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും.

വനം, പൊലിസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കർണ്ണാടകയില്‍ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളില്‍ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നല്‍കി. ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകും. മൈക്ക് പ്രചരണവും ലോക്കല്‍ പൊലിസ് സ്റ്റേഷൻ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്.

പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു, വനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വയനാട് കലക്‌ട്രേറ്റില്‍ യോഗം ചേരും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹം, എം ആർ അജിത് കുമാർ, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗ സിംഗ്, അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് കണ്‍സർവേറ്റർ പി പുകഴേന്തി, ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ജയപ്രസാദ്, റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവർ പങ്കെടുത്തു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *