കോവിഡ് മരണം മാനദണ്ഡം പുതുക്കി; ബി.പി.എല്‍. കുടുംബങ്ങള്‍ക്കുള്ള സഹായം കിട്ടുന്നവര്‍ കുറയും

January 8, 2022
304
Views

തിരുവനന്തപുരം: ബി.പി.എൽ. കുടുംബങ്ങളിലെ കുടുംബനാഥനോ നാഥയോ കൊറോണ ബാധിച്ചു മരിച്ചാൽ ആശ്രിതർക്കു പ്രതിമാസം സഹായധനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം സംസ്ഥാനസർക്കാർ പുതുക്കി. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം കുറയും.

ബി.പി.എൽ. കുടുംബത്തിലെ വരുമാനദായകരായ വ്യക്തി, കൊറോണ ബാധിച്ചു മരിച്ചാൽ ഭാര്യക്കോ ഭർത്താവിനോ മക്കൾക്കോ സഹായധനത്തിന് അർഹതയുണ്ടെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. അതനുസരിച്ചാണ് റവന്യൂവകുപ്പ് അപേക്ഷ സ്വീകരിച്ച് അംഗീകാരം നൽകിയതും. പുതുക്കിയ മാനദണ്ഡപ്രകാരം അംഗപരിമിതരും മാനസികവെല്ലുവിളി നേരിടുന്നവരുമായ മക്കളെ മാത്രമാണു പരിഗണിച്ചത്. മരിച്ചവരുടെ പ്രായം 70-നു മുകളിലും താഴെയും എന്നിങ്ങനെ രണ്ടായിത്തിരിച്ചാണ് അർഹരെ കണ്ടെത്തുക.

റേഷൻകാർഡ് അടിസ്ഥാനമാക്കിയാണ് ബി.പി.എൽ. കുടുംബങ്ങളെ നിശ്ചയിച്ച് ഇതുവരെ അപേക്ഷ അംഗീകരിച്ചിരുന്നത്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ ബി.പി.എൽ. പട്ടിക മാത്രം കണക്കിലെടുക്കാനാണു പുതിയ നിർദേശം. ആദ്യം ലഭിച്ച അപേക്ഷകൾ അംഗീകരിച്ച് സഹായധനവിതരണത്തിന് റവന്യൂവകുപ്പ് തയ്യാറെടുക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിലെ മാറ്റം.

അതുകൊണ്ടുതന്നെ അംഗീകരിച്ച അപേക്ഷകൾ പുനഃപരിശോധിക്കേണ്ടിവരും. മൂന്നുവർഷത്തേക്കു പ്രതിമാസം 5,000 രൂപവീതം സഹായധനം നൽകുന്ന പദ്ധതിയിലേക്ക് സംസ്ഥാനത്ത് 9,127 അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. ഇതിൽ 325 അപേക്ഷകൾ അംഗീകരിക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ളവ നടപടിക്രമങ്ങളുടെ വിവിധഘട്ടങ്ങളിലുമാണ്.

തദ്ദേശസ്ഥാപനങ്ങളുടെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് സഹായംനൽകാം. കൂടാതെ മരിച്ചവ്യക്തിയുടെ വരുമാനം ഒഴിവാക്കിയാൽ, ബി.പി.എൽ. പരിധിയിൽ വരുന്നവരെയും പരിഗണിക്കും. ഇതു വില്ലേജ് ഓഫീസർ അന്വേഷിച്ച് അപേക്ഷയിൽതന്നെ റിപ്പോർട്ടുചെയ്യണം.

മരിച്ചയാൾ 70 വയസ്സിനുമുകളിലുള്ളവരാണെങ്കിൽ ഭാര്യ/ഭർത്താവ് എന്നിവർക്കുമാത്രമേ സഹായധനത്തിന് അർഹതയുണ്ടാകൂ. ഇവർ ജീവിച്ചിരിപ്പില്ലെങ്കിൽ അംഗപരിമിതർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന മക്കളെമാത്രം പരിഗണിക്കും.

70-ൽ താഴെ പ്രായമുള്ളവരാണ് മരിച്ചവരെങ്കിൽ ഭാര്യ/ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ സഹായംനൽകാം. ജീവിച്ചിരിപ്പില്ലെങ്കിൽമാത്രം 21 വയസ്സിൽ താഴെ പ്രായമുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്നവരുമായ ഒരു മകനോ, മകൾക്കോ(മൂത്തയാൾക്ക്) സഹായം നൽകും. ഇതിനു റേഷൻകാർഡിലെ വിവരങ്ങൾ പരിഗണിക്കാം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *