ഡെല്‍റ്റയുടെ പുതിയ വകഭേദമായ ‘എ വൈ 4.2’ ഇന്ത്യയില്‍ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചു; പുതിയ വകഭേദം കൂടുതല്‍ അപകടകാരിയോ?

October 27, 2021
163
Views

ന്യൂഡല്‍ഹി: ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദമായ ‘എവൈ.4.2’ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. മേയ് അവസാനം മുതല്‍ സെപ്തംബര്‍ പകുതി വരെ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 19000 സാമ്ബിളുകളില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. യുകെയിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ ആഴ്‌ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്‌ എവൈ.4.2 എന്ന പുതിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ ഇംഗ്ലണ്ടില്‍ ദിവസേനെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.

എന്താണ് ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദമായ ‘എവൈ.4.2’

റിപ്പോര്‍ട്ട് അനുസരിച്ച്‌ എവൈ.4.2 വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനില്‍ രണ്ട് മ്യൂട്ടേഷനുകള്‍ അടങ്ങിയിട്ടുണ്ട്. ഒറിജിനല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ 10-15 ശതമാനം വരെ കൂടുതല്‍ പകരാന്‍ ശേഷിയുള‌ളതാണ് പുതിയ വകഭേദം. എന്നാല്‍ ഇതിനെക്കാള്‍ 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ പകരുന്ന ആല്‍ഫ, ഡെല്‍റ്റ എന്നിവയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇത് ഒന്നുമല്ല എന്നാണ് യുകെയിലെ ചില ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

‘എവൈ.4.2’ കൂടുതല്‍ അപകടകാരിയോ?

ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദമായ ‘എവൈ.4.2’ യഥാര്‍ത്ഥ ഡെല്‍റ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇത് അതിവേഗം പടരുമെന്നാണ് പറയപ്പെടുന്നത്. ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം വാക്സിനേഷനാണ്, ഈ വകഭേദത്തെ വാക്സിന് എത്രത്തോളം പ്രതിരോധിക്കാന്‍ കഴിയും എന്നതിന്റെ പരീക്ഷണങ്ങളൊന്നും നിലവില്‍ നടന്നിട്ടില്ല. ‘എവൈ.4.2’ കാരണം കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ഇന്ത്യയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, മാസ്ക് ധരിക്കുക, ശുചിത്വവും സാമൂഹിക അകലവും പാലിക്കുക തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ വൈറസ് കൂടുതലായി പടരുന്നത് തടയാന്‍ കഴിയും

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *