രാജ്യത്ത് ഒമിക്രോൺ രോഗികൾ കൂടുന്നു: തലസ്ഥാനത്ത് കനത്ത ജാഗ്രത; ഇന്ന് മുതൽ രാത്രി കർഫ്യു

December 27, 2021
245
Views

ന്യൂ ഡെൽഹി: ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ഡെൽഹിയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ഡെൽഹിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊറോണ വകഭേദം ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഡെൽഹി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നായിരുന്നു ഡെൽഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുകയാണ്. ഏറ്റവും അധികം ഒമിക്രോൺ കേസുകളുള്ള മഹാരാഷ്ട്രയിൽ 31 പേർ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകൾ 141 ആയി. 61 പേർ ഇവിടെ രോഗമുക്തരായിട്ടുണ്ട്. 79 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത ഡെൽഹിയിൽ 23 പേർ രോഗമുക്തരായി. ഡെൽഹിയിൽ പ്രതിദിന കൊറോണ കേസുകൾ ആറ് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കിലെത്തിയത് ആശങ്കയാകുന്നു. 24 മണിക്കൂറിനിടെ ഡെൽഹിയിൽ 290 കൊറോണ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

അതിനിടെ ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലെ ഈ വർഷത്തെ അവസാന എപ്പിസോഡിലാണ് ഒമിക്രോണ്‍ മുന്‍കരുതലിനെക്കുറിച്ചും വാക്സിനേഷനേക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചത്. വാക്സീനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ച് നിന്നു. പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു പറഞ്ഞു.

അതേസമയം പുതുവർഷത്തിൽ വാക്സിനേഷൻറെ അടുത്ത ഘട്ടത്തിനൊരുങ്ങുകയാണ് രാജ്യം. കൗമാരക്കാരിലെ വാക്സിനേഷനും, മുതിർന്നവരിലെ ബൂസ്റ്റർ ഡോസിനുമുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിട്ടുണ്ട്. 15 നും 18 നുമിടയിലുള്ള ഏഴരക്കോടിയോളം വരുന്ന കൗമാരക്കാർക്കാവും അടുത്ത തിങ്കളാഴ്ച്ച മുതൽ വാക്സീൻ നൽകി തുടങ്ങുക. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും പ്രികോഷണറി ഡോസ് എന്ന പേരിൽ ബൂസ്റ്റർ ഡോസുകൾ നൽകുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടികളിലെ വാക്സീനുകൾക്കിടയിലെ ഇടവേളകളുൾപ്പടെ വാക്സീൻ വിതരണത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കും.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *