കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ കൊച്ചി രവിപുരത്തെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധന. ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഫ്ലാറ്റിൽ പരിശോധന ആരംഭിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും മറ്റുള്ളവരും ഫ്ളാറ്റിൽവെച്ച് ഗൂഢാലോചന നടത്തിയതായി സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് രവിപുരത്തെ ഫ്ളാറ്റിൽ പരിശോധന നടത്തുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കാൻ ആറു മാസത്തെ സമയം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചേക്കും.
അതിനിടെ, വധ ഗൂഢാലോചനാക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിലും ഫോണുകളുടെ പരിശോധന സംബന്ധിച്ചും ഹൈക്കോടതി അല്പസമയത്തിനകം വിധി പറയും. കഴിഞ്ഞ ദിവസങ്ങളിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദപ്രതിവാദം നടന്നിരുന്നു. ഇതിനുശേഷമാണ് ഹർജികൾ ചൊവ്വാഴ്ച തീർപ്പാക്കാമെന്ന് കോടതി അറിയിച്ചത്.