കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു

January 14, 2022
149
Views

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.

105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.

ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിലായിരുന്നു കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായത്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഉവരുടെ പരാതിയിലുണ്ടായിരുന്നു.

ബിഷപ്പിന്റെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ ഒടുവിൽ ആ കന്യാസ്ത്രീ പരാതി അറിയിക്കുകയായിരുന്നു. ജീവൻ വരെ പോയേക്കുമെന്ന ഭയമുണ്ടായിരുന്നെങ്കിലും കർത്താവിന്റെ മണവാട്ടിയായുള്ള ജീവിതത്തിൽ ഇനിയീ ക്രൂരത അനുഭവിക്കാൻ കഴിയില്ലെന്ന് അവർ തീരുമാനിച്ചിരുന്നു. പോലീസിൽ പരാതി നൽകുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവർ പരാതി അറിയിച്ചിരുന്നു. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം.

2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. എന്നാൽ അതൊന്നും ഗൗരവത്തിലെടുത്തില്ല. മാത്രമല്ല, അനുരഞ്ജന ശ്രമത്തിനാണ് അവരൊക്കെ മുതിർന്നത്. 2018 ജൂൺ ആദ്യം പള്ളിവികാരിയുടെ നേതൃത്വത്തിലും അനുരഞ്ജന ശ്രമം നടന്നു. എന്നാൽ പരാതിക്കാരി നീതി ലഭ്യമാക്കാതെ ഒരു സമവായത്തിനും തയ്യാറായിരുന്നില്ല. ജൂൺ 27-ന് അവർ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പിറ്റേദിവസം തന്നെ പോലീസ് പരാതിയിൽ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി.

സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലെ പീഡനം ദേശീയതലത്തിലടക്കം ചർച്ചയായി. ജലന്ധർ ബിഷപ്പിന്റെ ക്രൂരതയ്ക്കിരയായ കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സന്ദർശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. ഇതിനിടെ, കേസിന്റെ അന്വേഷണവും ഒരുവഴിക്ക് നടക്കുന്നുണ്ടായിരുന്നു.

പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നൽകി. കേസിൽനിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വഷണസംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡൽഹിയിൽനിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവിൽനിന്നും മൊഴിയെടുത്തി.

2018 ഓഗസ്റ്റ് പത്താം തീയതിയാണ് അന്വേഷണസംഘം ജലന്ധറിൽ എത്തുന്നത്. തുടർന്ന് 13-ാം തീയതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്തു. ഇതിനുപിന്നാലെ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ വീണ്ടും പോലീസിനെ സമീപിച്ചു.

പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക് തുടർന്നതോടെയാണ് ഇരയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകൾ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. പലതവണയായി മൊഴിയെടുത്തിട്ടും തെളിവുകൾ ശേഖരിച്ചിട്ടും പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിലായിരുന്നു അവരുടെ പ്രതിഷേധം. കൊച്ചിയിൽ കന്യാസ്ത്രീകൾ പ്രത്യക്ഷസമരത്തിനിറങ്ങിയതോടെ പോലീസും സർക്കാരും ഒരുപോലെ സമ്മർദത്തിലായി. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന് സമരക്കാർ ഉറച്ചുപറഞ്ഞതോടെ പോലീസ് സംവിധാനങ്ങളും വേഗത്തിൽ ചലിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരേ രൂപതയ്ക്കുള്ളിൽനിന്നു തന്നെ എതിർപ്പുകളുയർന്നു. എന്നാലും അവർ പിന്നോട്ടുപോയില്ല. സെപ്റ്റംബർ 12-ാം തീയതി ഐ.ജി.യുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേർന്ന് ബിഷപ്പിന് നോട്ടീസ് നൽകി. പിന്നാലെ ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതയുടെ ചുമതലകൾ കൈമാറി. കൊച്ചിയിലെത്തി ചോദ്യംചെയ്യലിന് ഹാജരായി. മൂന്നുദിവസമാണ് അന്വേഷണസംഘം ബിഷപ്പ് ഫ്രാങ്കോയെ തുടർച്ചയായി ചോദ്യംചെയ്തത്. ഒടുവിൽ മൂന്നാംദിവസം, 2018 സെപ്റ്റംബർ 21-ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാൻഡ് ചെയ്തു. 5968-ാം നമ്പർ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഫ്രാങ്കോ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. 5968-ാം നമ്പർ തടവുകാരനായാണ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം 2018 ഒക്ടോബർ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു. ഇതിനിടെ, ബിഷപ്പിനെതിരേ മൊഴി നൽകിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കന്യാസ്ത്രീകൾ ബിഷപ്പിനെതിരേ പലതവണ പരാതിപ്പെട്ടതായും ബിഷപ്പിൽനിന്ന് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീ പറഞ്ഞതായും ഈ വൈദികൻ മൊഴി നൽകിയിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പിന്നീട് വിചാരണ ആരംഭിച്ചെങ്കിലും അത് നീട്ടിക്കൊണ്ടുപോകാൻ പലതവണ പ്രതിഭാഗത്തിന്റെ ശ്രമങ്ങളുണ്ടായി. ഒടുവിൽ ഒരാഴ്ച മുമ്പാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 വേരെ വിചാരണയ്ക്കിടെ വിസ്തരിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈൽഫോൺ, ലാപ്ടോപ്പ് അടക്കുള്ളവ നിർണായക തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *