ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു രാജിവച്ചു

February 28, 2024
5
Views

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജിവച്ചു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ സംഭവ വികാസം.മുൻ ഹിമാചല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂറാണ് നിയമസഭയ്ക്ക് പുറത്ത് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരത്തോടെ കോണ്‍ഗ്രസ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. എംഎല്‍എമാരുമായി സംസാരിക്കാൻ പാർട്ടി നിരീക്ഷകരെ അയച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഹൈക്കമാൻഡ് അയച്ച നിരീക്ഷകനു മുന്നിലാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സുഖ്‌വീന്ദർ സിംഗ് സന്നദ്ധത പ്രകടിപ്പിച്ചത്. കുറച്ച്‌ ദിവസങ്ങളായി മുഖ്യമന്ത്രിക്കെതിരെ ഒരു വിഭാഗം എംഎല്‍എമാർ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ സർക്കാരിന് മറ്റൊരു കനത്ത തിരിച്ചടി നല്‍കി മന്ത്രി വിക്രമാദിത്യ സിംഗ് രാജിവെക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാർ പാർട്ടി വിപ്പ് ലംഘിച്ച്‌ ബി.ജെ.പി സ്ഥാനാർത്ഥി ഹർഷ് മഹാജന് വോട്ട് ചെയ്യുകയും കോണ്‍ഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വി പരാജയപ്പെടുകയും ചെയ്തതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. 68 അംഗ സഭയില്‍ കോണ്‍ഗ്രസിന് 40ഉം ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്. മൂന്ന് എംഎല്‍എമാർ സ്വതന്ത്രരാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 40 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 34 പേർ മാത്രമാണ് സിങ്വിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന് 34 വോട്ടുകള്‍ ലഭിച്ചു. 25 പാർട്ടി എം.എല്‍.എമാർക്ക് പുറമെ മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികള്‍ക്ക് 34 വീതം വോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് ഫലം തീരുമാനിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *