ടി പി ചന്ദ്രശേഖരൻ വധക്കേസ്: ശിക്ഷ ശരിവച്ച്‌ ഹൈക്കോടതി, രണ്ട് പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

February 19, 2024
18
Views

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണ കോടതി വിധി ശരിവച്ച്‌ ഹൈക്കോടതി.

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണ കോടതി വിധി ശരിവച്ച്‌ ഹൈക്കോടതി. രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കി.

കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടിയാണ് റദ്ദാക്കിയത്. സിപിഎം നേതാവ് കുഞ്ഞനന്ദനെ ശിക്ഷിച്ച വിധിയും കോടതി ശരിവച്ചു. കെ കെ കൃഷ്ണനും ജ്യോതി ബാബുവും 26ന് കോടതിയില് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

എല്ലാ പ്രതികളും 26 ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ പെരുമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജയില്‍ അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതായും അഭിഭാഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അത്ഭുതകരമായ കുറുമാറ്റം നടന്ന കേസാണിത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കീഴ്‌കോടതി ചിലരെ വിട്ടയച്ചത്. അതില്‍ ഗൂഡാലോചനയില്‍ പങ്കെടുത്തു എന്ന കരുതുന്ന രണ്ട് പേരെയാണ് ഇപ്പോള്‍ വീണ്ടും പ്രതിചേര്‍ത്തിരിക്കുന്നതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികള്‍ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്

ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി മോഹനൻ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമ യും നല്‍കിയ അപ്പീലുകളില്‍ ആണ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്ബ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞത്.

എഫ്‌ഐആറില്‍ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേർത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതികളുടെ വാദം. അതേ സമയം കൊലപാതകത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും സിപിഎം നേതാവും നിലവില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനനെ അടക്കം വെറുതെവിട്ട നടപടി റദ്ദാക്കണമെന്നാണ് കെ കെ രമ എം എല്‍ എയുടെ ആവശ്യം.

എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, പി കെ കുഞ്ഞനന്തന്‍ (മരിച്ചു) , വായപ്പടച്ചി റഫീഖ് ലംബു പ്രദീപന്‍ (3 വര്‍ഷം തടവ്) എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനൻ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.

പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്തു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സർക്കാർ ആവശ്യം. 2012 മേയ് 4നാണ് ആർഎംപി സ്‌ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികള്‍ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *