ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരന്പരയിലെ നാലാം മത്സരം ഇന്ന്.
റായ്പുര്‍: ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരന്പരയിലെ നാലാം മത്സരം ഇന്ന്. അഞ്ചുമത്സര പരന്പരയിലെ ആദ്യത്തെ രണ്ടു മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം കൈവിട്ടു.
പരന്പര ഉറപ്പിക്കാൻ ഇന്ത്യക്ക് ഇന്നു ജയിക്കണം. റായ്പുരില്‍ രാത്രി എഴിന് ആരംഭിക്കുന്ന മത്സരം സ്പോര്‍ട്സ് 18ലും ജിയോ സിനിമയിലും തത്സമയം.
പരന്പരയിലുടനീളം റണ്ണൊഴുക്ക് പ്രകടമാണ്. ബൗളര്‍മാരെ വെറും ബൗളിംഗ് മെഷീനുകളായാണു ബാറ്റര്‍മാര്‍ പരിഗണിക്കുന്നത്. മൂന്നു മത്സരങ്ങളില്‍ പിറന്ന 123 ഫോറും 65 സിക്സും ഇതിന്‍റെ തെളിവാണ്. റായ്പുരിലും സ്ഥിതിക്കു മാറ്റമുണ്ടാകില്ലെന്നാണു സൂചന.
അയ്യര്‍ ടീമില്‍
പരന്പര പിടിക്കാൻ ഇന്ത്യ ടീമില്‍ മാറ്റം വരുത്തിയേക്കും. ആദ്യ രണ്ടു മത്സരങ്ങളില്‍ ഇല്ലാതിരുന്ന ശ്രേയസ് അയ്യര്‍ ഇന്ന് ഇന്ത്യൻ ടീമിലെത്തും. അങ്ങനെ വന്നാല്‍, മോശം ഫോമിലുള്ള തിലക് വര്‍മ പുറത്താകും. ഓള്‍റൗണ്ടര്‍ ദീപക് ചഹാര്‍ ടീമിലെത്തിയാല്‍ പ്രസിദ്ധ് കൃഷ്ണ പുറത്താകും. ആവേശ് ഖാൻ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പേസ്നിരയില്‍ തുടര്‍ന്നേക്കും. എന്നാല്‍, മുകേഷ്കുമാര്‍ ടീമിലെത്തിയാല്‍ അര്‍ഷ്ദീപിന്‍റെ കാര്യം കഷ്ടത്തിലാകും.
മാക്‌സ്‌വെല്‍ ഇല്ല
അക്സര്‍ പട്ടേലിനുപകരം വാഷിംഗ്ടണ്‍ സുന്ദറെ ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്. ആദ്യത്തെ മൂന്നു മത്സരത്തിലും അക്സറിനു കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. മറുവശത്ത്, സ്റ്റാര്‍ ബാറ്റര്‍ ഗ്ലെൻ മാക്സ്‌വെല്‍ ഓസീസിനായി കളിക്കില്ലെന്നത് ഇന്ത്യൻ ആരാധകര്‍ക്ക് ആശ്വാസം പകരും