കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെ.ടി.ജലീല്‍ ഇ.ഡി. ഓഫീസില്‍

September 2, 2021
244
Views

കൊച്ചി: മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക
ആരോപണങ്ങളിലും തെളിവുകള്‍ നല്‍കാന്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. ചന്ദ്രികയിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു. ചന്ദ്രിക അക്കൗണ്ട് വഴിയും കള്ളപ്പണ ഇടപാട് നടത്തിയെന്നും ജലീല്‍ ആരോപിച്ചിരുന്നു. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് ജലീല്‍ പരാതി നല്‍കിയിരുന്നു.

മലപ്പുറം എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തില്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ജലീല്‍ ഇ.ഡി.ഓഫീസിലെത്തിച്ചതെന്നാണ് സൂചന. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ ജലീല്‍ പിന്നീട് എംഎല്‍എ ബോര്‍ഡ് വെച്ച വാഹനം വിളിച്ച്‌ വരുത്തിയാണ് ഇ.ഡി.ഓഫീസിലേക്കെത്തിയത്.

ഇതിനിടെ വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നിരുന്നു. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തല്‍. കണ്ണമംഗലം സ്വദേശിയായ അങ്കണവാടി ടീച്ചറുടെ അക്കൗണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്.

കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്ത് മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇത്തവണ എത്തിയത് പരസ്യമായി തന്നെയാണ്. എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ രാവിലെ 10.45 ഓടെയാണ് ജലീല്‍ ഹാജരായത്. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ജലീല്‍ അതീവ രഹസ്യമായിട്ടായിരുന്നു ഇ.ഡി.ഓഫീസിലേക്കെത്തിയത്. പുലര്‍ച്ച സ്വകാര്യ വാഹനത്തിലായിന്നു മന്ത്രിയായിരിക്കെ അന്ന് അദ്ദേഹം ഇങ്ങോട്ടേക്കെത്തിയിരുന്നുത്.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *