നോര്‍വേയില്‍ നടക്കുന്ന വിജ്ഞാന വിനിമയ പരിപാടിയില്‍ കൊച്ചിൻ കപ്പല്‍ശാലയും ചര്‍ച്ചയായി.
കൊച്ചി: നോര്‍വേയില്‍ നടക്കുന്ന വിജ്ഞാന വിനിമയ പരിപാടിയില്‍ കൊച്ചിൻ കപ്പല്‍ശാലയും ചര്‍ച്ചയായി. സീറോ കാര്‍ബണ്‍ എമിഷൻ പദ്ധതിയില്‍ നോര്‍വേയിലെ തുറമുഖങ്ങള്‍ കാര്‍ബണ്‍ മുക്തമാക്കുന്നതിന്‍റെ ഭാഗമായി ഹൈഡ്രജൻ ബേസ്ഡ് വെസലുകള്‍ ആ രാജ്യത്തിനായി നിര്‍മിക്കുന്നത് കൊച്ചിൻ കപ്പല്‍ശാലയാണ്.
580 കോടി രൂപയുടെ പദ്ധതി കൊച്ചിക്കും ഇന്ത്യയ്ക്കും അഭിമാനകരമാണെന്ന് ഇന്ത്യ-നോര്‍വേ വിജ്ഞാന വിനിമയ പരിപാടിയില്‍ പങ്കെടുത്ത ഹൈബി ഈഡൻ എംപി പറഞ്ഞു.
നോര്‍വീജിയൻ തലസ്ഥാനമായ ഓസ്‌ലോ നഗരത്തിലായിരുന്നു വിജ്ഞാന വിനിമയ പരിപാടി നടന്നത്. 2018 ഡിസംബറില്‍ നോര്‍വീജിയൻ സര്‍ക്കാര്‍ തയാറാക്കിയ നോര്‍വെ-ഇന്ത്യ സ്ട്രാറ്റജി 2030ന്‍റെ ഭാഗമായാണു പരിപാടി.
ഇന്ത്യൻ എംപിമാരുടെ സംഘത്തില്‍ ഹൈബി ഈഡനു പുറമേ തേജസ്വി സൂര്യ, പ്രിയങ്ക ചതുര്‍വേദി എന്നിവരും ഉണ്ടായിരുന്നു.