റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് തങ്ങളെ സ്വാധീനിക്കാൻ ശ്രമം: നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആൻസി കബീറിന്‍റെ ബന്ധുക്കള്‍

February 18, 2022
162
Views

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആൻസി കബീറിന്‍റെ ബന്ധുക്കള്‍. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചെന്നാണ് ആരോപണം. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമെന്നും ആൻസി കബീറിന്‍റെ ബന്ധു നസിമുദ്ദീൻ പറഞ്ഞു.

മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം ഉടൻ സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആൻസിയുടെ കുടുംബം രംഗത്തെത്തുന്നത്. നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം കുടുംബാങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയി വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇയാള്‍ മരിച്ച മറ്റൊരു മോഡല്‍ അഞ്ജനാ ഷാജന്‍റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന്റെ ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുൻപാണ്. ഈ സംഭവവും മോഡലുകളുടെ മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പക്ഷേ പൊലീസ് നല്‍കാൻ പോകുന്ന കുറ്റപത്രത്തില്‍ ഇക്കാര്യമൊന്നുമില്ലെന്നാണ് സൂചന. പ്രതികളുടെ ഉന്നത സ്വാധീനമാണ് അന്വേഷണം വഴിതെറ്റാൻ കാരണമെന്നാണ് ആക്ഷേപം. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കില്‍ കേന്ദ്ര ഏജൻസികളെ സമീപിക്കാനാണ് ബന്ധുക്കളുടെ നീക്കം.

മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ആരോ മനപൂ‍ർവം നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. ഹോട്ടലിനെ ലഹരിപ്പാർട്ടിയുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *