സ്വകാര്യ ബസ് ഡ്രൈവർമാരെ മർദിച്ച നാലുപേർ അറസ്റ്റിൽ

December 29, 2021
170
Views

കോതമംഗലം : നഗരത്തിലെ രണ്ട് ബസ് സ്റ്റാൻഡുകളിൽ സമയത്തെ ചൊല്ലി ഡ്രൈവർമാരെ മർദിച്ച കേസിൽ മുഖ്യപ്രതിയടക്കം നാല് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. ഒരു പ്രതി ഒളിവിലാണ്. സ്റ്റാൻഡിൽ സമയത്തെ ചൊല്ലി തർക്കവും അസഭ്യവും സംഘർഷവും പതിവായതോടെ പോലീസ് കർശന നടപടിയിയെടുക്കുകയായിരുന്നു.

ബസുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചില ജീവനക്കാരുടെ സാന്നിധ്യമാണ് സമയത്തർക്കം വൻ സംഘർഷത്തിലേക്ക് വഴിമാറുന്നത്. ബസിന് അകത്തും പുറത്തും ഇത്തരം സംഭവങ്ങൾ പതിവായതോടെ യാത്രക്കാർ ആശങ്കയിലാണ്.

അടിമാലി ഇരുമ്പുപാലം തെക്കേടത്ത് വീട്ടിൽ മനീഷ്, ബസ്സുടമ നേര്യമംഗലം ആവോലിച്ചാൽ തലപ്പിള്ളിൽ സുഗതൻ (56), പെരുമ്പാവൂർ ഇരിങ്ങോൾ പുത്തൻപുരയിൽ വൈശാഖ് (23), ആയക്കാട് പൊലിയേക്കുടി പി.വി. എബി (25) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി നൈസിൽ ഒളിവിലാണ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ടൗൺ സ്റ്റാൻഡിൽ ബസ് ഡ്രൈവർ ആദർശിനെ മർദിച്ച കേസിലാണ് മനീഷും സുഗതനും അറസ്റ്റിലായത്.

ഹൈറേഞ്ച് സ്റ്റാൻഡിൽ ഡ്രൈവർ ആലുവ ചുണങ്ങംവേലി സ്വദേശി ഡെനീഷിനെ മർദിക്കുകയും കമ്പിവടിക്ക് അടിക്കുകയും ചെയ്ത കേസിലാണ് എബിയും വൈശാഖും അബിൻസും അറസ്റ്റിലായത്. എബിയെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റ് പ്രതികളെ കഴിഞ്ഞ ദിവസങ്ങളിലാണ് അറസ്റ്റ് ചെയ്തത്. മനീഷിനെ വേങ്ങൂരിൽ നിന്നും സുഗതനെ നേര്യമംഗലത്ത് നിന്നു മാണ് പിടിച്ചത്.

ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത മനീഷിനെ സ്റ്റാൻഡിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്തു.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *