രണ്ട് ബന്ദികള്‍കൂടി കൊല്ലപ്പെട്ടതായി ഹമാസ്

February 12, 2024
0
Views

ഗസ്സ: രണ്ട് ബന്ദികള്‍കൂടി ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

എട്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ചികിത്സ നല്‍കാൻ കഴിയാത്തതിനാല്‍ ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാവുകയാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ ജീവൻ നഷ്ടമായാല്‍, മരുന്നും അവശ്യവസ്തുക്കളും തടയുന്ന ഇസ്രായേല്‍ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു.

അതിനിടെ അഭയാർഥികള്‍ തിങ്ങിപ്പാർക്കുന്ന റഫയില്‍ ഇസ്രായേല്‍ കരയുദ്ധത്തിനിറങ്ങുന്നത് ബന്ദി കൈമാറ്റ ചർച്ച തകർക്കുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ്. റഫയില്‍ ശനിയാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലാകെ 24 മണിക്കൂറിനിടെ 112 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 28,176 ആയി. 67,784 പേർക്ക് പരിക്കേറ്റു.

റഫയില്‍ ആക്രമണം നടത്തിയാല്‍ പറയാൻ കഴിയാത്ത മാനുഷിക ദുരന്തമാണ് സംഭവിക്കുകയെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോല്‍ മുന്നറിയിപ്പ് നല്‍കി. വിഷയം ചർച്ച ചെയ്യാൻ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഖത്തറിലെത്തും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *