മരിച്ചയാളുടെ പിന്തുടർച്ച അവകാശം എങ്ങനെ നേടിയെടുക്കും?

January 18, 2022
99
Views

പലർക്കും അറിയാവുന്നതും എന്നാൽ വ്യക്തത കുറഞ്ഞതുമായ ഒരു വിഷയമാണിത്. ബന്ധുക്കൾക്കിടയിലെ തർക്കങ്ങൾക്കും പലപ്പോഴും വലിയ വിപത്തുകൾക്കും ഈ അറിവില്ലായ്മ ഒരു കാരണമാകാറുണ്ട്. കുടുംബത്തിൽ മരണപ്പെട്ടയാളുടെ സ്വത്തുക്കളും മറ്റും അവകാശികൾക്ക് ലഭ്യമാക്കുന്ന രേഖയാണ് പിന്തുടർച്ച അവകാശ രേഖ അഥവാ ലീഗൽ ഹയർ സർട്ടിഫിക്കറ്റ്. മരണപ്പെട്ട ആളുടെ ബന്ധുക്കളിലേക്ക് അവകാശങ്ങളും സ്വത്തുക്കളും കൈമാറ്റം ചെയ്യപ്പെടുന്നത് ലീഗൽ ഹയർ സർട്ടിഫിക്കറ്റ് വഴിയാണ്.

മരണപ്പെട്ടയാളുടെ സ്വത്തുക്കൾക്ക് മേലുള്ള അവകാശം ലഭിക്കുന്നതിന്,മരിച്ചയാൾക്ക് ലഭിച്ചിരുന്ന സേവനങ്ങൾ കരസ്ഥമാക്കാൻ,മരിച്ചയാളുടെ ഇൻഷുറൻസ് നേടിയെടുക്കാൻ,മരണപ്പെട്ട ആൾക്ക് കിട്ടുവാനുള്ള ശമ്പള കുടിശ്ശിക ലഭിക്കാൻ,ആശ്രിത നിയമനം ലഭിക്കുന്നതിന് ഈ രേഖ ആവശ്യമാണ്.

പ്രോവിഡന്റ് ഫണ്ട്, നിക്ഷേപങ്ങൾ ഷെയറുകൾ എന്നിവയിൽ അവകാശം ഉന്നയിക്കാൻ
മേൽപ്പറഞ്ഞ ആവശ്യങ്ങൾ മരണപ്പെട്ടയാളിൽ നിന്നും അന്തരാവകാശിക്ക് ലഭ്യമാകണമെങ്കിൽ പിന്തുടർച്ച അവകാശ രേഖ ഉണ്ടാവേണ്ടതുണ്ട്.

മരിച്ചയാളുടെ മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ സഹോദരങ്ങൾ എന്നിവരിൽ ആരെങ്കിലുമാണ് പിന്തുടർച്ച അവകാശ രേഖയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടത്.

പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ഈ രേഖകൾ കരുതുക ; കുടുംബത്തിൽ ആര് മരണപ്പെട്ടാലും അത് തദ്ദേശ സ്ഥാപനത്തിൽ അറിയിച്ച് അവിടെ നിന്നും മരണ സർട്ടിഫിക്കറ്റും വാങ്ങേണ്ടതുണ്ട്. പൂരിപ്പിച്ച അപേക്ഷ ഫോമും, എല്ലാ പിന്തുടർച്ചക്കാരുടെയും പേരും, ജനന തിയതിയും ഫോട്ടോയും സഹിതം, തിരിച്ചറിയൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലവും, 5 രൂപയുടെ കോര്‍ട്ട്ഫീസ്റ്റാംപ് പതിപ്പിച്ച്, മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉൾപ്പടെ താലൂക്ക് തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. പരേതന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്നും, ടിയാന്‍ വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കേണ്ടതാണ്.
ഇങ്ങനെ കിട്ടുന്ന അപേക്ഷ അന്വേഷണത്തിനായ് വില്ലേജ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ കൈമാറുന്നു. അവകാശികളെ നിശ്ചയിക്കാനുള്ള വില്ലേജ് ഓഫീസറുടെ പ്രാദേശികാന്വേഷണമാണ് ഏറ്റവും പ്രധാനം. മരണപ്പെട്ടിട്ടുള്ള ആളെയും കുടംബ/വൈവാഹിക ബന്ധങ്ങളെയും കുറിച്ച് അറിവുള്ള 2 ബന്ധുക്കളുടെയും, അയല്‍വാസികളുടെയും മൊഴിരേഖപ്പെടുത്തുന്നു. തുടർന്ന് അവകാശികളെയും വിചാരണ ചെയ്ത് മൊഴിരേഖപ്പെടുത്തിയ ശേഷം യഥാര്‍ത്ഥ അവകാശികളെ നിശ്ചയിച്ച് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. അവകാശികളെ നിശ്ചയിച്ചിരിക്കുന്നതില്‍ പ്രഥമികമായി തര്‍ക്കങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധനാര്‍ത്ഥം ഗസറ്റ് വിജ്ഞാപനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നു. ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം പരാതികളൊന്നും ഉണ്ടായില്ലെങ്കിൽ അവകാശികളെ നിശ്ചയിച്ച് സാക്ഷ്യപത്രം നല്‍കുന്നതാണ്.

വിൽപ്പത്രം എഴുതാതെ മരണപ്പെട്ടാൽ ;വില്‍പത്രം എഴുതാതെ മരണപ്പെട്ട ഹിന്ദുമതത്തില്‍പ്പെട്ട ഒരാളിന്റെ സ്വത്തുക്കള്‍ക്ക് പിന്നീടുള്ള അവകാശികള്‍ ആരൊക്കെയാണന്നും ഈ നിയമത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരണപ്പെട്ടയാള്‍ സ്പെഷ്യല്‍ മാരേജ് ആക്ട് 1954 പ്രകാരം വിവാഹിതനായ ആളാണെങ്കില്‍ അളായുടെ അനന്തരാവകാശികളെ തീരുമാനിക്കുന്നത് ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമം 1925 അനുസരിച്ചാണ്. എന്നാല്‍ സ്പെഷ്യല്‍ മാരേജ് ആക്ട് 1954 പ്രകാരം വിവാഹിതരായവര്‍ രണ്ടുപേരും ഹിന്ദുക്കളാണെങ്കില്‍ അതില്‍ മരണപ്പെട്ട ആളിന്റെ അനന്തരാവകാശിയെ തീരുമാനിക്കുന്നത് ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമം 1925 പ്രകാരമാണ്. 1976 ലെ അമെന്റ്മെന്റിന് ശേഷമാണ് ഈ വ്യവസ്ഥക്ക് പ്രാബല്യം വന്നത്. ക്രിസ്ത്യാനി യായ ഒരാള്‍ വില്‍പത്രമെഴുതാതെ മരണപ്പെട്ടാല്‍ ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമം പ്രകാരമാണ് അവകാശികളെ നിര്‍ണ്ണയിക്കുന്നത്. മുസ്‌ലിംകളുടെ കാര്യത്തിൽ, അനന്തരാവകാശ നിയമങ്ങൾ നിയന്ത്രിക്കുന്നത് വ്യക്തിഗത നിയമമാണ്. ഒരു പുരുഷൻ മരിക്കുമ്പോൾ, ആണും പെണ്ണും നിയമപരമായ അവകാശികളായിത്തീരുന്നു, എന്നാൽ ഒരു സ്ത്രീ അവകാശിയുടെ പങ്ക് പുരുഷ അവകാശികളുടെ പകുതിയാണ്. എന്നിരുന്നാലും, പൂർവിക സ്വത്തിൽ ഒരു സ്ത്രീക്ക് അവളുടെ ശരിയായ വിഹിതം ലഭിച്ചില്ലെങ്കിൽ, അവളുടെ അവകാശം നിഷേധിച്ച പാർട്ടിക്ക് നിയമപരമായ നോട്ടീസ് അയയ്ക്കാം.സ്വന്തം പങ്ക് അവകാശപ്പെട്ട് സിവിൽ കോടതിയിൽ വിഭജനത്തിനായി ഒരു കേസ് ഫയൽ ചെയ്യാൻ സ്ത്രീകൾക്ക് കഴിയും.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *