ഗുരുവിനെയും കുടുംബത്തെയും കൊന്ന ശിഷ്യന് ശാപമോ? വിഷാദത്തിന് അടിമയായതിന് പിന്നാലെ ആത്മഹത്യ

October 22, 2021
285
Views

അടിമാലി: വണ്ണപ്പുറം കമ്ബകക്കാനത്ത് ദമ്ബതിമാരെയും രണ്ട് മക്കളെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊരങ്ങാട്ടി തേവര്‍ കുഴിയില്‍ അനീഷ് (34) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്.

വിഷംകഴിച്ച്‌ ജീവനൊടുക്കിയതായാണ് പ്രഥമിക നിഗമനം. വീട്ടില്‍ നിന്ന് കീടനാശിനി കലക്കിവെച്ചത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

കന്പകക്കാനം കൂട്ടക്കൊലക്കേസിലെ സൂത്രധാരനാണ് അനീഷ്. മന്ത്രവാദിയായ കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ കവര്‍ച്ച ലക്ഷ്യമിട്ട് അനീഷിന്റെ നേതൃത്വത്തില്‍ ക്രൂരമായി കൊലപ്പെടുത്തി വീടിന് സമീപമുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കുറ്റപത്രം. 35 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. അനീഷ്, കൃഷ്ണന്റെ ശിഷ്യനായിരുന്നു.

2018 ജൂലായ് 29-നായിരുന്നു കൊലപാതകം. ഓഗസ്റ്റ് ഒന്നിന് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ആറിന് നേര്യമംഗലത്തുനിന്ന് അനീഷിനെ പിടികൂടുകയുമായിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസിച്ചതിനാല്‍ 100 ദിവസത്തിന് ശേഷം അനീഷ് ഉള്‍പ്പടെയുള്ളവര്‍ ജാമ്യത്തിലിറങ്ങി. ഒരുവര്‍ഷത്തിന് മുമ്ബ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

ജാമ്യത്തിലിറങ്ങിയശേഷം അനീഷ് വിഷാദരോഗത്തിന് അടിമയായി. തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *