പെട്രോളിനും ഡീസലിനും ജിഎസ്ടി ഉടനില്ല; ഒറ്റക്കെട്ടായി എതിര്‍ത്ത് സംസ്ഥാനങ്ങള്‍

September 17, 2021
483
Views

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്. വിഷയം പീന്നീട് വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്നിരിക്കുകയാണ്. ഡീസല്‍ വിലയിലും സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ജൂണില്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്തത്. എന്നാല്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമേ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ചേര്‍ന്ന് ഒറ്റക്കെട്ടായി പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍്ക്കുകയായിരുന്നു. ഇതോടെയാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വരുമാന നഷ്ടമുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കി. നിലവില്‍ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ സാമ്ബത്തിക പ്രതിസന്ധിയിലാണ്. ഈ സമയത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും സംസ്ഥാനങ്ങള്‍ യോഗത്തെ ധരിപ്പിച്ചു.

നിലവില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.19 രൂപയാണ്. ഡീസലിന് 88.62 രൂപ നല്‍കണം. പെട്രോള്‍ വിലയില്‍ 32 ശതമാനം കേന്ദ്രനികുതിയാണ്. സംസ്ഥാന നികുതി 23.07 ശതമാനം വരും. ഡീസല്‍ വിലയില്‍ കേന്ദ്രനികുതി കൂടുതലാണ്. വിലയുടെ 35 ശതമാനം വരും കേന്ദ്രനികുതി. സംസ്ഥാന നികുതി 14 ശതമാനം മാത്രമാണ്.

കഴിഞ്ഞ സാമ്ബത്തികവര്‍ഷം കേന്ദ്ര വരുമാനത്തിന്റെ നല്ലൊരുഭാഗവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരുകളും മുഖ്യമായി പിടിച്ചുനില്‍ക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ നിന്നാണ്. അതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയാണ്.

Article Categories:
India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *