കണ്ണൂരിന്റ കിഴക്കൻ മലയോരമായ ജോസ്ഗിരിയിലെ ‘തിരുനെറ്റിക്കല്ല്’ മഞ്ഞിൽ വിരിയുന്ന കാഴ്ചവസന്തം കാണാൻ വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ്..

February 12, 2022
123
Views

കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ.. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ല്.

ചെറുപുഴയിൽ നിന്നും 19 കിലോമീറ്റർ അകലെ. തളിപ്പറമ്പ് നിന്ന് ആലക്കോട് ഉദയഗിരി വഴിയും ഇവിടെയെത്താം. ജോസ്ഗിരിയിൽ നിന്നും രണ്ടര കിലോമീറ്റർ മാറി കർണാടക അതിർത്തിയിലാണ് തിരുനെറ്റിക്കല്ല്. ബസിലോ സ്വകാര്യ വാഹനത്തിലോ വരുന്നവർ ജോസ് ഗിരിയിൽ ഇറങ്ങണം.

പിന്നീട് കാൽനടയായോ ജീപ്പിലോ ചെങ്കുത്തായ കയറ്റം താണ്ടി തിരുനെറ്റിക്കല്ലിലേക്ക് എത്താം. അൽപ്പം സാഹസികതയും ഓഫ് റോഡ് യാത്രയും ആസ്വദിക്കുന്നവർക്ക് ബൈക്കിലും ലക്ഷ്യസ്ഥാനത്ത് എത്താവുന്നതാണ്.

സമുദ്രനിരപ്പിൽ നിന്നും 2300 അടി ഉയരത്തിലാണ് ഈ മനോഹാരിത. സ്വർണ നിറത്തിൽ തിളങ്ങുന്ന പുൽമേട്ടിൽ അതിരാണിപ്പൂക്കൾക്കൊപ്പം ചിരിച്ചു നിൽക്കുന്ന നിരവധി കുഞ്ഞു പൂക്കളും ഔഷധച്ചെടികളും കാണാം. മുഖാമുഖം നിൽക്കുന്ന കൂറ്റൻ പാറകൾക്ക് നടുവിൽ വലിയ ഉരുളൻ കല്ല്.

ഈ പാറക്കൂട്ടങ്ങളിലേക്ക് അലിഞ്ഞിറങ്ങൂന്ന കോടമഞ്ഞാണ് ഏറ്റവും വലിയ ആകർഷണം. കരിമ്പാറപ്പുറത്ത് ചാടിക്കയറാൻ ഏണിയും നെറുകയിൽ വർഷങ്ങൾക്കു മുമ്പ് കുരിശുമല കയറി വന്ന വിശ്വാസികൾ സ്ഥാപിച്ച കുരിശുമുണ്ട്. ഇളം കാറ്റും ചാറ്റൽ മഴയും തിരുനെറ്റിക്കല്ലിന്റെ ദൃശ്യഭംഗിക്ക് കൂടുതൽ മിഴിവേകുന്നതാണ്. ഏതു കാലാവസ്ഥയിലും ഇവിടം വിസ്മയക്കാഴ്ചകളാൽ സമ്പന്നമാണ്.

തിരുനെറ്റിക്കല്ലിന്റെ തിരുനെറ്റിയിൽ നിന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടണങ്ങൾ, കിഴക്കൻ മലയോര ഗ്രാമങ്ങൾ, കർണാടക വനം, തലക്കാവേരി സ്ഥിതിചെയ്യുന്ന കുടകിലെ ബാഗമണ്ഡലം പ്രദേശങ്ങൾ എന്നിവയും ടിപ്പുസുൽത്താൻ കേരളത്തിലേക്ക് കടന്നു വരാൻ ഉപയോഗിച്ച വഴിയെന്ന് കരുതുന്ന കക്കപ്പുഴ ഭാഗത്തെ മുറിക്കിടങ്ങും കാണാം.

19 ഏക്കറോളമുള്ള ഈ പ്രദേശം ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. തിരുനെറ്റിക്കല്ലിന്റെ വിശേഷങ്ങളും സാഹസികതയുമൊക്കെ കേട്ടറിഞ്ഞ് ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് എത്തുന്നത്. സഞ്ചാരികൾക്ക് ഇവിടെ ഹോം സ്റ്റേ, ഭക്ഷണം, ടെന്റ് ഹൗസ് സംവിധാനങ്ങളും ലഭിക്കും.

വിനോദ സഞ്ചാരികൾക്കായി ഹോം സ്റ്റേകളിലൂടെ പ്രദേശവാസികൾക്ക് മികച്ച വരുമാനം കണ്ടെത്താനാകുമെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ പറയുന്നു. സഞ്ചാരികൾക്കായി ഗതാഗത സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ സംയുക്തമായി നടപ്പാക്കാനൊരുങ്ങുകയാണ് ഇരുപഞ്ചായത്തുകളും.
കൊവിഡ് കാലാനന്തരം വിനോദ സഞ്ചാര മേഖല സജീവമാകുമ്പോൾ വികസനം അത്രകണ്ട് എത്തിയിട്ടില്ലാത്ത കണ്ണൂർ ജില്ലയുടെ മലയോര മേഖലയ്ക്ക് പുത്തൻ സാധ്യതകളും ഊർജ്ജവും നൽകുകയാണ് ഈ കുന്നിൻ പ്രദേശം.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *