കനാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ തെലങ്കാനയില്‍ 3 മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു

December 22, 2021
159
Views

കട്ടപ്പന : തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ കനാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 3 മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. ഇടുക്കി ജില്ലയില്‍ കാഞ്ചിയാര്‍ പഞ്ചായത്തിലെ കക്കാട്ടുകട സ്വദേശി തോട്ടയ്ക്കാട്ട് മഠത്തില്‍ ഓമനക്കുട്ടന്റെ മകന്‍ വിവേക് (22), ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി സോനു പാറയ്ക്കല്‍ (35), ആലപ്പുഴ വയലാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കണ്ടനാട്ട് സന്തോഷിന്റെ മകന്‍ അഭയ് സന്തോഷ്(26) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. സോനു ആയുര്‍വേദ സ്ഥാപനത്തിന്റെ മാനേജരും മറ്റു 2 പേര്‍ ആയുര്‍വേദ തെറപ്പിസ്റ്റുകളുമാണ്. സോനുവിന്റെ മകന്‍ ഷാരോണ്‍ ഉള്‍പ്പെടെ 9 അംഗ സംഘമാണ് എന്‍എസ്പി കനാല്‍ കാണാനായി പോയത്. ഷാരോണ്‍ കാല്‍വഴുതി വെള്ളത്തിലേക്കു വീണു. മകനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ സോനുവും അപകടത്തില്‍പെട്ടു. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മറ്റു 2 പേരും അപകടത്തില്‍ പെട്ടത്.

ഇതിനിടെ മറ്റൊരാള്‍ ഷാരോണിനെ രക്ഷിച്ചെങ്കിലും അപ്പോഴേക്കും 3 പേരെയും കാണാതായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിജയവാഡയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ തിരച്ചില്‍ തുടങ്ങി.

കനാലിലേക്കുള്ള നീരൊഴുക്ക് കുറച്ചശേഷം നടത്തിയ തിരച്ചിലിനെത്തുടര്‍ന്ന് ഇന്നലെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിവേകിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകിട്ട് ഏഴോടെ വിവേകിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭയിന്റെ മൃതദേഹം ഇന്നു വീട്ടിലെത്തിക്കും.

Article Categories:
India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *