യുക്രൈൻ വ്യോമമേറല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. കീവിൽ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് താമസക്കാർ അഭയകേന്ദ്രങ്ങളിലെത്താൻ നിർദേശം നൽകിയിരുന്നു. കീവ് നഗരം റഷ്യ വളഞ്ഞതായി യുക്രൈൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയർ പറയുന്നു.
ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈൻ അധിനിവേശം തുടരുകയാണ്. ഒരു നഗരം കൂടി റഷ്യൻ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ നിയന്ത്രണത്തിലെന്ന് മേയർ തന്നെ അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങൾ റഷ്യൻ സൈന്യം ആരംഭിച്ചുകഴിഞ്ഞതായാണ് ഈ രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കീവ് മുഴുവൻ റഷ്യൻ സൈന്യം വളഞ്ഞതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. രാത്രിയിൽ വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികളും അറിയിച്ചിരുന്നു. പ്രദേശവാസികൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്.
പാശ്ചാത്യ രാജ്യങ്ങൾ ഒന്നടങ്കം യുക്രൈൻ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാൻ പുടിൻ നിർദേശം നൽകിയത്. അതേസമയം, പുടിന്റെ പരാമർശത്തിൽ അമേരിക്ക ശക്തമായ വിദ്വേഷം രേഖപ്പെടുത്തി.