ആര്യന് ലഹരിമരുന്ന് നല്‍കിയത് ശ്രേയസ് നായര്‍; ചാറ്റില്‍ നിര്‍ണായക വിവരങ്ങള്‍, പാര്‍ട്ടി ചിത്രങ്ങളും

October 4, 2021
227
Views

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ എൻ.സി.ബി.ക്ക് ലഭിച്ചു. ആര്യന്റെയും അർബാസിന്റെയും വാട്ആപ്പ് ചാറ്റുകളിൽനിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ശ്രേയസ് നായർ എന്നയാളാണ് ആര്യൻ ഖാനും അർബാസ് മർച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്.

ആര്യനും അർബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ നൽകുന്നവിവരം. ചില പാർട്ടികളിൽ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരിപാർട്ടി നടന്ന ആഡംബര കപ്പലിൽ ശ്രേയസ് നായരും യാത്രചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മറ്റുചില കാരണങ്ങളാൽ ഇയാൾ യാത്ര ഒഴിവാക്കുകയായിരുന്നു.

ചോദ്യംചെയ്യലിൽ ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച് ആര്യനും അർബാസും കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നൽകിയതെന്നായിരുന്നു അർബാസ് മർച്ചന്റ് നൽകിയ മൊഴി. വിമാനത്താവളത്തിന് സമീപത്തുനിന്നാണ് താൻ ലഹരിമരുന്ന് വാങ്ങിയതെന്ന് കേസിലെ മൂന്നാംപ്രതിയായ നടി മുൺമുൺ ധമേച്ചയും എൻ.സി.ബിയോട് പറഞ്ഞു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് അടുത്തുവെച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്തെന്നും നടി മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. മൂവരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കോടതിയിൽ ഹാജരാക്കുന്നത്. തുടർചോദ്യംചെയ്യലിനും മറ്റുമായി പ്രതികളെ വീണ്ടും എൻ.സി.ബി. കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരെയാണ് എൻ.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കൊക്കെയ്നും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *