മകളുടെ വിവാഹമാണ്; ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് : വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

November 25, 2021
447
Views

ചണ്ഡിഗഡ്: ഹരിയാന സ്വദേശിയായ കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. വാര്‍ത്ത ഏജന്‍സി യുഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്ത് എന്നാണ് പറയുന്നത്. വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് ക്ഷണക്കത്ത് വ്യക്തമാക്കിയത്.

വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ പങ്കെടുക്കരുത് എന്നാണ് കത്ത് പറയുന്നത്. ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെജെപി.

അടുത്തിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്ല് വരുന്ന ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായ കത്ത് മോദിയുടെ പ്രഖ്യാപനത്തിന് മുന്‍പ് തയ്യാറാക്കിയതാണ്. കാര്‍ഷിക ബില്ലിനെ എതിര്‍ത്ത് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സർക്കാരിനെതിരെ കഴിഞ്ഞ ഒരു വർഷമായി സമരം നടത്തുന്ന സംയുക്ത കര്‍ഷ മുന്നണിയില്‍ അംഗമാണ് ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ്.

എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് ശേഷവും തന്‍റെ മകളുടെ വിവാഹ കത്തില്‍ എഴുതിയതില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജേഷ് ധങ്കാർ പറയുന്നത്. നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അതിന്‍റെ പ്രതിഷേധം നടത്തുമെന്നുമാണ് രാജേഷ് ധങ്കാർ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *